• Sat. Jul 27th, 2024
Top Tags

കോമത്ത് മുരളീധരൻ്റെ നേതൃത്വത്തിൽ അമ്പതിലേറെ പേർ സി.പി.എമ്മിൽ നിന്ന് സി.പി.ഐലേക്ക്.

Bydesk

Nov 28, 2021

തളിപ്പറമ്പ് :  സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി മുൻ അംഗമായിരുന്ന കോമത്ത് മുരളീധരൻ്റെ നേതൃത്വത്തിൽ അമ്പതിലേറെ പേർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. സി.പി.ഐ മണ്ഡലം ഭാരവാഹികൾ തളിപ്പറമ്പ് പ്രസ് ഫോറത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുരളീധരനെ സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

18 പാർട്ടി മെമ്പർമാരുൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് കോമത്ത് മുരളീധരൻ വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനവും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. 1983 മുതൽ സി.പി.എം മെമ്പറാണ് താൻ. 10 വർഷം ലോക്കൽ സെക്രട്ടറി, 18 വർഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഞങ്ങളെ ഞങ്ങളാക്കിയത് പാർട്ടിയാണ്. അതിൻ്റെ പേരിൽ അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാൽ ഉൾപ്പാർട്ടി ജനാപത്യം നിലനിൽക്കുന്ന പാർട്ടിയിൽ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ താൻ ചിലർക്ക് ശത്രുവായി. തെറ്റായ പ്രവണതകൾക്കെതിരെ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ വ്യക്തിപരമായ ശത്രുത വച്ചു പുലർത്തുകയാണ് അവർ ചെയ്തത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ മുഖസ്തുതി പറയുന്നവർക്കു മാത്രമേ തളിപ്പറമ്പിലെ സി.പി.എമ്മിൽ സ്ഥാനമുള്ളു. പാർത്ഥാസ് ഉടമ സാജൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വ്യക്തി വിരോധത്തിന് കാരണമെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിസഭയിലുള്ള ഉന്നതനെതിരെയോ തളിപ്പറമ്പിൽ നിന്നുള്ള 3 ജില്ല കമ്മിറ്റി അംഗങ്ങൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപ്പിക്കും. ഇവർ എന്ത് തെറ്റ് ചെയ്താലും ശരിയെന്ന് പറയുന്നവർക്ക് മാത്രമേ തളിപ്പറമ്പിൽ നിലനിൽപ്പുള്ളൂ. സ്ഥാനമാനങ്ങൾ സംരക്ഷിക്കാനും ഭാര്യമാരുടെ ജോലി നിലനിർത്താനും വേണ്ടി അവരുടെ മുഖസ്തുതി പറയുന്നവരായി തളിപ്പറമ്പിലെ സി.പിഎമ്മുകാർ മാറി. ലോക്കൽ സമ്മേളനത്തിനു ശേഷം തളിപ്പറമ്പിലെ പാർട്ടി മെമ്പർമാർ എന്നോട് സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തി.
എം.വി.ആറിനോടൊപ്പം പാർട്ടി വിട്ട് പിന്നീട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോൾ പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ചില നേതാക്കളുടെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് തളിപ്പറമ്പിലെ സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സി.പി.ഐയോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയാണെന്നും കോമത്ത് മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ, സി. ലക്ഷ്മണൻ, എം.മനോഹരൻ, കെ.എ. സലീം എന്നിവരും പങ്കെടുത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *