• Sat. Jul 27th, 2024
Top Tags

വളർത്തുനായയെയും മൂന്നു കുഞ്ഞുങ്ങളെയും ടാർ വീപ്പയിൽ തള്ളി, രോമത്തിനൊപ്പം തൊലിയും അടർന്നു: കയ്യുംകണക്കുമില്ലാത്ത ക്രൂരത…

Bydesk

Dec 6, 2021

കണ്ണൂർ ∙ പിറന്നുവീണു ദിവസങ്ങൾകൊണ്ടു ഈ നായ്ക്കുട്ടികൾ കണ്ട ക്രൂരതകൾക്കു കയ്യുംകണക്കുമില്ല. പരിയാരം കുണ്ടപ്പാറയിലെ ജൂലി എന്ന വളർത്തുനായയ്ക്കും മൂന്നു കുഞ്ഞുങ്ങൾക്കുമാണ് യജമാനന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ജനിച്ച് കണ്ണുതുറന്നുവരുമ്പോഴാണ് അവരെ യജമാനൻ അമ്മ ജൂലിക്കൊപ്പം വഴിയോരത്തെ ടാർ വീപ്പയിൽ തള്ളിയത്. ഉരുകിയൊഴുകിയ ടാർ ജൂലിയുടെ രോമങ്ങളിലാകെ പുതഞ്ഞു.

ടാർ വീപ്പയിൽ നിന്നു നായ്ക്കൾ ബഹളംവച്ചപ്പോൾ യജമാനൻ എത്തി അവയെ വലിച്ചു പുറത്തിട്ടു. ടാർ നീക്കാനായി മണ്ണെണ്ണ പ്രയോഗമായിരുന്നു അടുത്തപടി. ടാർ പുരണ്ട രോമത്തിനൊപ്പം തൊലിയും അടർന്നുപോയതോടെ നരകയാതനയിലായി ജൂലി. നിസ്സഹായരായി നായ്ക്കുട്ടികളും ബഹളംവയ്ക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പിഎഡബ്ല്യു) പ്രവർത്തകരെ അറിയിച്ചു.

അവർ നായയെയും കുഞ്ഞുങ്ങളെയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകാൻ തുടങ്ങി.അതിക്രൂരമായാണു നായയെ ഉപദ്രവിച്ചതെന്നു മനസ്സിലാക്കാൻ കഴിഞ്ഞതായി പിഎഡബ്ല്യു പ്രവർത്തക ഡോ. സുഷമ പ്രഭു പറഞ്ഞു. വളർത്തു നായയുടെ വാലു മുറിച്ച യജമാനൻ അതിനെ നിരന്തരം ഉപദ്രവിക്കുന്നുണ്ടായിരുന്നു. വേദന സഹിക്കാതെ വീടുവിട്ടിറങ്ങിയ നായ റോഡരികിലാണു പ്രസവിച്ചത്.

വളർത്തുനായ കുഞ്ഞുങ്ങളുമായി വഴിയോരത്തു കഴിയുന്നത് കാൽനടയാത്രക്കാർക്ക് ഉപദ്രവമാകുമെന്നു നാട്ടുകാർ പറഞ്ഞപ്പോഴാണ് നായ്ക്കളെ ടാർ വീപ്പയിൽ തള്ളിയത്.തൊലിയുരിഞ്ഞുപോയതോടെ ഭക്ഷണംതേടാൻ പോലുമാകാതെ വെയിലും മഴയുമേറ്റും വേദനതിന്നു കിടപ്പായി ജൂലി. ഇതിനിടെ പാൽ ചുരത്താൻപോലും കഴിയാതെ അവൾ തളർന്നു. ഇത്തിരി പാൽ പോലും കിട്ടാതായതോടെ മക്കളും ആകെ തളർന്നു.

റോഡരികിൽക്കിടന്നു നായ്ക്കൾ നരകിക്കുന്നതു കണ്ട് നാട്ടുകാർ പരിയാരം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ നായ്ക്കൾക്കു വീട്ടുടമ രണ്ടുതവണ വിഷം നൽകിയതായി ബന്ധുക്കളിൽ നിന്ന് അറിഞ്ഞുവെന്നും പിഎഡബ്ല്യു പ്രവർത്തകർ പറഞ്ഞു. നാട്ടുകാരിൽ ചിലർ ഭക്ഷണം കൊടുക്കാൻ ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ പോലുമാകാത്തതിനാൽ കഴിക്കാനായില്ല.

പിഎഡബ്ല്യു പ്രവർത്തകരായ കെ.രമേഷും നിഖിലേഷ് മാണിക്കോത്തും പി.വി.രതീഷും എത്തുമ്പോൾ രണ്ടു കുഞ്ഞുങ്ങൾ മാത്രമേ അരികിലുണ്ടായിരുന്നുള്ളൂ. ജൂലിയേയും കുഞ്ഞുങ്ങളെയും അവർ സുരക്ഷിതമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു. വെറ്ററിനറി സർജൻ ഡോ. ഷെറിൻ സാരഗത്തിന്റെ നേതൃത്വത്തിലുള്ള പരിചരണത്തിലാണ് ജൂലിയും മക്കളും ഇപ്പോൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *