കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ പരിവര്‍ത്തനവാദിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ മന്ത്രി ഡോ.എം.എ. കുട്ടപ്പന് (75)നാട് അന്ത്യാഞ്‌ജലിയേകി. 20നു രാത്രി 10.45 ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരു ദശാബ്‌ദമായി സജീവ രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ശാരീരികാസ്വസ്‌ഥതകളെത്തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്നലെ വൈകിട്ട് നാലിനു പച്ചാളം ശ്‌മശാനത്തില്‍ നടത്തി. ഭാര്യ ബീബിജോണ്‍ (എളമക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: അജിത് പ്രശാന്ത്(കല്‍പറ്റ), അനന്തു പ്രവീണ്‍(നിയമവിദ്യാര്‍ഥി).
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡോ. എം.എ. കുട്ടപ്പന്‍ വര്‍ഷങ്ങളായി എറണാകുളം കലൂര്‍ പേരണ്ടുര്‍ റോഡില്‍ നിവ്യനഗറിലെ സാകേതിലായിരുന്നു താമസിച്ചിരുന്നത്.ഇന്നലെ രാവിലെ ഒന്‍പതുമുതല്‍ 11 വരെ എറണാകുളം ഡി.സി.സിയിലും പിന്നീടു വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിന്ന് ഒട്ടേറെപ്പേറെ അന്ത്യാഞ്‌ജലിയര്‍പ്പിച്ചു.
മല്ലപ്പള്ളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പൻ-കല്യാണി ദമ്പതികളുടെ മകനാണ്. 1947 ല്‍ ജനനം. പത്തുവര്‍ഷക്കാലം ഡോക്‌ടറായി ജോലിചെയ്‌തു. ജോലി രാജിവച്ചാണു സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 2001 മുതല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക ക്ഷേമകാര്യ മന്ത്രിയായിരുന്നു.