കണ്ണൂർ : മാട്ടൂൽ, മടക്കര വഴി കണ്ണൂർ – പഴയങ്ങാടി റൂട്ടിൽ ഒരു മിനിട്ട് വ്യത്യാസത്തിൽ രണ്ട് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ കണ്ണൂർ ആർ.ടി.ഒ അനുമതി നൽകിയത് പക്ഷപാതപരമായ നടപടിയാണെന്നും ഇത് ബസ്സ് തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും ശത്രുതയും ഉണ്ടാക്കുമെന്നും ബസ്സുടമകളായ ഫൈസൽ കെ യും ടി ടി ഹാഷിമും ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇക്കഴിഞ്ഞ 15 ന് ആർ.ടി.ഓഫീസിൽ നടന്ന ബസ്സുകളുടെ സമയ ക്രമീകരണ യോഗത്തിലാണ് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനം ആർ.ടി.ഒ എടുത്തത്. നിലവിൽ ഈ റൂട്ടിൽ വൈകിട്ട് 4.20ന് കണ്ണൂർ പുതിയ ബസ്റ്റാൻ്റിൽ നിന്ന് KL 13 AG 5362 ബസ്സ് കാലങ്ങളായി സർവീസ് നടത്തുന്നുണ്ട്. ഇതിനിടയിലാണ് 4:19ന് മറ്റൊരു ബസ്സിന് സമാന റൂട്ടിൽ ഓടാൻ അനുമതി നൽകിയത്.
ഇത് ചോദ്യം ചെയ്ത തങ്ങളെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടതായും ഇരുവരും പറയുന്നു. ഉദ്യോഗസ്ഥർ തന്നെ ബസ്സ് ജീവനക്കാരെ മൽസര ഓട്ടത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണിത്. കൂടാതെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. വേണ്ടത്ര സമയം ബസ്സ് സർവീസുകൾക്കിടയിൽ ഉണ്ടാവണം. ഈ ആവശ്യം ഉന്നയിച്ച് സമയ ക്രമത്തിൽ പുനപ്പരിശോധന നടത്തണമെന്നാവശ്യപ്പെട് ആർ.ടി.ഒയ്ക്ക് പരാതി നൽകിയതായും ഫൈസൽ അറിയിച്ചു.
നേരത്തെ ആറോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ സാമ്പത്തിക പ്രയാസം കാരണം മൂന്ന് ബസ്സുകൾ സർവീസ് നിർത്തിയിരുന്നു. ലോക് ഡൗൺ കാരണം ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടിൽ വിഷമിക്കുന്നതിനിടയിലാണ് ഒരു മിനിട്ട് വ്യത്യാസത്തിൽ സമയം നൽകുന്നതെന്നും ഇരുവരും ആരോപിച്ചു.