പരിയാരം: ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഉറക്കം കെടുത്തി വിലസിയ മോഷ്ടാവിനെ നിരവധി മോഷണ കേസിൽ പരിയാരം പോലീസ് പിടികൂടി.മറ്റൊരു കേസിൽ റിമാൻ്റിൽജയിലിൽ നിന്നിറങ്ങുന്നതിനിടെയാണ് പരിയാരം പോലീസിന് തലവേദനയായി മാറിയിരുന്ന പരിയാരം അരിപ്പാമ്പ്രയിലെ പി.എം.മുഹമ്മദ് മുർഷിദിനെ (32) എസ്.ഐ.കെ.വി.സതീശൻ്റെ നേതൃത്വത്തിൽ പോലീസുകാരായ മഹേഷ്, ശ്രീലാൽ, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘം കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വെച്ച് പിടികൂടിയത്.തിരുവട്ടൂർ അരിപ്പാമ്പ്ര ഭാഗത്തെ 20 ഓളം വീടുകളിൽ മോഷണം നടത്തി ഒടുവിൽ പരിയാരം പോലീസിൻ്റെ വലയിൽപ്പെടുമെന്ന് കണ്ടപ്പോൾ 1,91,500 രൂപയും 630 ഗ്രാം സ്വർണ്ണ തരികളും പഞ്ചായത്തംഗം കെ.അഷറഫിൻ്റെ തറവാട്ടു വരാന്തയിൽ മോഷണം നടത്തിയ വീട്ടുകാരുടെ മേൽവിലാസമെഴുതി കടന്നു കളഞ്ഞ വിരുതനാണ് പോലീസ് പിടിയിലായത് തിരുവട്ടൂരിലെ സഹലയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽ ചിലത് തളിപ്പറമ്പിലെ ജ്വല്ലറിയിൽ വിറ്റതായി പരിയാരം എസ്.ഐ. രൂപ മധുസൂദനനും സംഘവും കണ്ടെത്തിയിട്ടുണ്ട്. റബ്ബർഷീറ്റുകൾ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. തെളിവെടുപ്പ് നടത്തുന്നതോടെ കൂടുതൽ മോഷണകേസുകൾ പുറത്തു കൊണ്ടുവരാൻ കഴിയുമെന്നാണ് പോലീസിൻ്റെ നിഗമനം.