ഇരിട്ടി : 21.45 കിലോാമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഇതിന് 220 കോടിയുടെ എസ്റ്റിമേറ്റായിരുന്നു നിർണ്ണയിച്ചിരുന്നത്. ഇതിൽ 40 ശതമാനത്തോളം കുറവിലാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പി മുഖാന്തരം നടപ്പിലാക്കുന്ന പ്രവ്യത്തിക്ക് പുതുതായി സ്ഥലം ഏറ്റെടുക്കില്ലെന്ന് പറയുന്നുമുണ്ട്.
ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 21.45കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്. പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള വീതിക്ക് ആനുപാതികമായി അഞ്ചു മീറ്റർ മെക്കാഡം ടാറിംങ്ങും റോഡിന്റെ ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ കോൺക്രീറ്റുമാണ് എസ്റ്റിമേറ്റിൽ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ റോഡ് 11 മീറ്ററാക്കാനുള്ള ശ്രമം നടക്കുന്നതാണ് ഒരു വിഭാഗം നാട്ടുകാരിൽ സംശയം ഉയർത്തിയിരിക്കുന്നത്. വീതികൂട്ടുമ്പോൾ നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും കർഷകരുടെ ഭൂമിയാണ്. ഇത്രയും ഭീമമായ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുമ്പോൾ ഭൂമി പോകുന്ന കർഷകന്റെ കാര്യം പരിഗണിക്കപ്പെടാതെ പോയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
ഉദ്ധ്യോഗസ്ഥ- രാഷ്ട്രീയ തലത്തിൽ രൂപപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ഇത്രയും ഉയർന്ന തുക ഒരു കിലോമീറ്റർ പ്രവർത്തിക്കായി അനുവദിച്ചതിന് പിന്നിലെന്നാണ് ആരോപണം.
തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിന് പോലും ഇത്രയും വലിയ തുക ഒരു കിലോമീറ്റർ പ്രവ്യത്തിക്കായി ചിലവ് കണക്കാക്കിയിട്ടില്ല.