• Sat. Jul 27th, 2024
Top Tags

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു, കുത്തൊഴുക്കിൽ സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി.

Bydesk

Sep 25, 2021

ഇരിട്ടി: ആറളം പഞ്ചായത്തിലെ ഏച്ചില്ലം , വടക്കനോടി പാടശേഖരത്തിലേക്ക് വെളളം എത്തിക്കുന്ന ചെക്ക് ഡാമിന്റെ ഷട്ടർ തകർന്നു. ഷട്ടറിന്റെ തകർച്ചയെത്തുടർന്ന് കുത്തിയൊഴുകിവന്ന വെള്ളത്തിൽ നിന്ന് ഇതിനു താഴെയുള്ള പ്രദേശങ്ങളിൽ അലക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്ന സ്ത്രീകളും കുട്ടികളും സാഹസികമായി ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. ഇവരുടെ വസ്ത്രങ്ങൾ പലതും ഒഴുകിപ്പോവുകയും ചെയ്തു. ഷട്ടർ തകർച്ചയെത്തുടർന്ന് ഇതിലെ വെള്ളം ഉപയോഗിച്ച് കൃഷിചെയ്തിരുന്ന കർഷകരും ആശങ്കയിലായി.

വ്യാഴാഴ്ച്ച വൈകിട്ടാണ് ചെക്ക് ഡാമിൽ മര പലക കൊണ്ട് നിർമ്മിച്ച ഷട്ടർ തകർന്നത്. ഈ സമയത്ത് ഡാമിന് താഴെ അലക്കുകയും കുളിക്കുകയുമായിരുന്ന സ്ത്രീകളും കുട്ടികളുമാണ് ഒഴുക്കിൽ പെട്ടത്. കുത്തൊഴുക്കിൽ നിന്നും ഇവർ അത്ഭൂതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ ചിലരുടെ അലക്കാൻ കൊണ്ടുവന്ന നിരവധി വസ്ത്രങ്ങൾ ഒഴുകി പോയി. ഷട്ടർ തകർന്നതോടെ ചെക്ക് ഡാമിൽ ശേഖരിക്കുന്ന വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്തുവരുന്ന കർഷകർ ആശങ്കയിലായി. മേഖലയിലെ കർഷകരുടെ നിരന്തരമായ പരാതിയെ തുടർന്ന് ഒന്നരവർഷം മുൻപാണ് ഡാമിന്റെ പൊക്കം കൂട്ടി ഇരുവശങ്ങളിലും അടർന്നുപോയ കോൺക്രിറ്റ് ബലപ്പെടുത്തി സംഭരണ ശേഷി ഉയർത്തിയത്. ഈ സമയത്ത് മരപ്പലക ഉപയോഗിച്ച് പുതുതായി നിർമ്മിച്ച ഷട്ടർ ആണ് തകർന്നത്. വർഷങ്ങളോളം നിൽക്കേണ്ട ഷട്ടർ കുറഞ്ഞ കാലം കൊണ്ട് തകർന്നത് നിർമ്മാണത്തിൽ വലിയ അഴിമതി നടന്നു എന്നതിന്റെ ഉദാഹരണമാണെന്ന് കർഷകർ ആരോപിക്കുന്നു.

മുപ്പത് വർഷം മുൻമ്പാണ് ഈ ചെക്ക് ഡാം പണിതത്. പ്രദേശത്തെ ഏക്കർ കണക്കിന് പാടശേഖരത്തിൽ മൂന്നും നാലും വിളയിറക്കുന്ന സമയമായിരുന്നു അത്. പിന്നീട് നെൽകൃഷി ആദായമല്ലെന്ന കാരണം പറഞ്ഞ് പ്രദേശത്തെ പാടങ്ങളിൽ ഭൂരിഭാഗവും കർഷകർ മറ്റ് വിളകളാക്കി മാറ്റി . ഇപ്പോൾ ഇതിനിടയിൽ ഒറ്റ തവണ കൃഷിയിറക്കുന്ന കർഷകരാണ് ആശങ്കയിലായത്. മഴക്കാലത്ത് പാടങ്ങളിൽ വെള്ളം നിറഞ്ഞ് കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യവും നിലവിലുണ്ട് . വേനൽ തുടങ്ങുമ്പോൾ ചെക്ക് ഡാമിന്റെ ഷട്ടർ അടച്ച് സംഭരിക്കുന്ന വെള്ളം ഓവുചാലുവഴി പാടത്തിലേക്ക് തിരിച്ചു വിട്ടാണ് കൃഷിയിറക്കുന്നത്.ഡാമിന്റെ ശേഷിക്കുന്ന ഷട്ടറിന്റെ മരപലകകളിൽ ഭൂരിഭാഗവും ദ്രവിച്ച നിലയിലാണ്. വെള്ളത്തെ തടഞ്ഞു നിർത്താനുള്ള ശേഷി ഇനിയും ഇത്തരം പലകകൾക്കില്ല. ഗുണമേന്മ കുറഞ്ഞ മരങ്ങളുടെ പലകകളാണ് ഷട്ടറിനായി ഉപയോഗിച്ചതെന്നാണ് കർഷകർ പറയുന്നത്. നിർമ്മാണത്തിൽ നടന്ന വൻ ക്രമക്കേടാണ് ഇപ്പോൾ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇക്കുറി വേനലിൽ വെളളം ലഭിച്ചില്ലെങ്കിൽ കൃഷി നശിക്കുമെന്ന അവസ്ഥയാണെന്ന് മേഖലയിലെ കർഷകർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *