• Sat. Jul 27th, 2024
Top Tags

അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍

Bydesk

Oct 20, 2021

അയ്യന്‍കുന്ന് : അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍ ഉണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് ഏഴാംകടവില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന വാണിയപ്പാറ മേഖലയിലെ കരിങ്കൽ ഖനനം യാതൊരു നിയന്ത്രണവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ്.

അയ്യൻ കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ 2018 ലെ ഉരുൾപ്പൊട്ടലിന്റെ ഭീതി വിട്ട് മാറാതെ തുടരു ബോൾ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. വനത്തിലുണ്ടായ കനത്തമഴയില്‍ സാധാരണയില്‍ ഉപരിയായി ഒഴുകിവന്ന മൂന്നിരട്ടി വെള്ളത്തിന്റെ ശക്തിയില്‍ ഉരുപ്പും കുറ്റിയിലെ കിഴക്കേമനക്കല്‍ ഉണ്ണി, വെള്ളാംകുഴിയില്‍ ജോസഫ്, മൂരോളില്‍ തങ്കച്ചന്‍ എന്നിവരുടെ കൃഷിയിടം ഇടിഞ്ഞു.
ഏഴാംകടവ് ഗ്രാമത്തിന്റെ മുകള്‍വശത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. Byt.

മലമുകളിൽ നിന്ന് കല്ലുംമണ്ണും വെള്ളവും കൂടി ഒഴുകിയെത്തി കിഴക്കേമനക്കല്‍ ഉണ്ണിയുടെ കൃഷി സ്ഥലവും നഷ്ടമായി. മണലംപ്ലാക്കല്‍ ജോബി ജോസിന്റെയും കപ്പലുമാക്കല്‍ ആന്റോയുടെ സ്ഥലങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അമര്‍ന്നു പോയി. മലയില്‍ നിന്നും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും റോഡില്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഏഴാംകടവ് ഉരുപ്പുംകുറ്റി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോണ്‍ഗ്രീറ്റ് ഓവുചാലും തകര്‍ന്നു.
നേരത്തെ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ കുന്നിന്‍ പ്രദേശങ്ങളില്‍ വലിയതോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ മഴയുണ്ടാവുമെന്ന് അറിയിപ്പു വന്നതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഏഴാംകടവില്‍ ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോബിന്‍ വലിയപറമ്പിലിന്റെ നേതൃത്വത്തില്‍ കെസിവൈഎം പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് ഇടിഞ്ഞുവീണ മണ്ണ് നീക്കിയിട്ടുണ്ടെങ്കിലും ഭീതി തുടരുകയാണ്. അതേസമയം കഴിഞ്ഞ പ്രളയത്തിൽ വലിയ നാശം വിതച്ച് ഉരുൾ പൊട്ടിയ വാണിയപ്പാറ കരിങ്കൽ ക്വാറി മേഖലകളിൽ ഇപ്പോഴും യാതൊരു നിയന്ത്രണവും ഇല്ലാതെ ഖനനം തുടരുകയാണ്. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ജനങ്ങൾക്ക് ജാഗ്രത നൽകുന്ന അധികൃതർ കരിങ്കൽ ഖനനം തുടരാൻ അനുമതി നൽകിയിരിക്കുന്നത്. ന്യൂസ് ബ്യൂറോ ഇരിട്ടി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *