കണ്ണൂർ : രാജസ്ഥാൻ സ്വദേശിയായ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കോട്ട സ്വദേശി വിക്കി ബ്യാരി (25) യെയാണു കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജസ്ഥാനിൽ അറസ്റ്റ് ചെയ്തത്. വിക്കി ബ്യാരിയുടെ സഹോദരി കാജോളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഏപ്രിൽ 14നാണു സംഭവം നടന്നത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ബലൂൺ വിൽപന നടത്തുന്ന സംഘത്തിലെ അംഗമാണ് വിക്കി ബ്യാരി. കോഴിക്കോട്ടെ കടയിൽ നിന്നു ചെറിയ വിലയ്ക്ക് ബലൂൺ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്നു പെൺകുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോയി. ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും പീഡിപ്പിച്ചു. തുടർന്ന് ഇയാൾ രാജസ്ഥാനിലേക്കു കടന്നു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.