പ്രശസ്‌ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചു.
പാലക്കാട് സുബ്രഹ്മണ്യം–ലക്ഷ്‌മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്‍റെ സഹായി ആയിട്ടായിരുന്നു.
എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ 1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. സേതുമാധവന്‍ സംവിധാനം ചെയ്‌ത ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.