മാവോയിസ്റ്റ് കബനീദളം വിഭാഗം നേതാവ് സാവിത്രി എന്ന രജിതയെ അമ്പയത്തോടിൽ എത്തിച്ച് പോലീസ് തെളിവെടുത്തു.
ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ജനുവരി ഒന്ന് വരെ സാവിത്രിയെ പേരാവൂർ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഉത്തരവ്.
കേളകം പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ സാവിത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി പേരാവൂർ ഡിവൈ. എസ്. പി എ.വി ജോൺ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി. കെ.രാമചന്ദ്രൻ മുഖേന നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. 2020 ഫെബ്രുവരിയിൽ ആറളം പൊലീസ് പരിധിയിലെ ആറളം ഫാം ബ്ലോക്കിലെ വീട്ടിൽ കയറി മാവോവാദിയാണെന്ന് പരിചയപ്പെടുത്തി ഭക്ഷണസാധനങ്ങൾ വാങ്ങിയെന്നത് ഉൾപ്പെടെയുള്ള കേസിൽ തെളിവെടുക്കും.
ഇക്കഴിഞ്ഞ നവംബർ 10 നാണ് സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ടിലെ മധൂർ വനംവകുപ്പ് ചെക്കുപോസ്റ്റിനടുത്ത് വച്ച് കേന്ദ്ര കമ്മിറ്റിയംഗം ബി. ജി കൃഷ്ണമൂർത്തിയും സാവിത്രിയും എസ്. ഐ.ടി.യുടെ പിടിയിലായത്.